ന്യൂഡൽഹി: ചെങ്കോട്ട സ്ഫോ ടനത്തിനു പിന്നാലെ ഭീകരാക്രമണത്തിനെതിരേയുളള പ്രതിരോധ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡൽഹി പോലീസിനോടു നിർദേശിച്ച് ലഫ്. ഗവർണർ വി.കെ. സക്സേന.
ഡോക്ടർമാരുടെ രേഖകളടക്കം സൂക്ഷിക്കുന്ന കേന്ദ്ര ഡാറ്റാബേസ് തയാറാക്കുന്നതുമുതൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ (മറ്റൊരാൾ ഉപയോഗിച്ച വാഹനം) വില്പനയിൽ വരെയുള്ള നിർദേശങ്ങളാണ് ലഫ്. ഗവർണർ പോലീസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും നൽകിയത്.
ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മെഡിക്കൽ ബിരുദങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്.
മെഡിക്കൽ പ്രൊഫഷണലുകൾ വിദേശരാജ്യങ്ങളിൽനിന്നാണു ബിരുദം നേടിയതെങ്കിൽ രണ്ടാംഘട്ട പശ്ചാത്തല പരിശോധനയ്ക്ക് വിവരങ്ങൾ പോലീസിനു കൈമാറണം. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയടക്കം വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായും ഫിനാൻസർമാരുമായും കൂടിയാലോചന നടത്തണം. വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ യഥാർഥ ഉടമയേക്കാൾ വ്യത്യസ്തമാണെങ്കിൽ ഒരു കാരണവശാലും വാഹനം നിരത്തിലിറക്കാൻ അനുവദിക്കരുതെന്നും ലഫ്. ഗവർണർ നിർദേശിച്ചിട്ടുണ്ട്.
നിശ്ചിത അളവിൽ കൂടുതൽ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങൾ ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്. ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന തീവ്രവത്കരണ ഉള്ളടക്കങ്ങൾ ശാസ്ത്രീയമായി ട്രാക്ക് ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ തലവന്മാരുമായി കൂടിയാലോചന നടത്തണം.
റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളും തിരക്കേറിയ ചന്തകളും കർശനമായ സുരക്ഷാ ഓഡിറ്റിനു വിധേയമാക്കാനും പോലീസിനോട് ഗവർണർ ആവശ്യപ്പെടുന്നു.